വയനാടന്‍
ചുരത്തിലൂടെ ഒരു
യാത്ര................................
ഇന്നും
പച്ചപുതച്ചു നില്‍ക്കാന്‍
ഭാഗ്യം സിദ്ധിച്ച കേരളത്തിലെ
അപൂര്‍വ്വം ഭൂപ്രദേശങ്ങളില്‍
ഒന്ന്. വയനാടന്‍
യാത്രയ്ക്കു തയ്യാറെടുക്കുമ്പോള്‍
മനസില്‍ ആദ്യം തോന്നിയത്
ഇതായിരുന്നു. കഥകള്‍
ഏറെക്കേട്ടിട്ടുണ്ട് വയനാടന്‍
കാടുകളെക്കുറിച്ചും
മലനിരകളെക്കുറിച്ചും.
പഴശ്ശിയുടെ
പോരാട്ടങ്ങള്‍ക്ക് മറപിടിച്ച
കാടിന്റെ വന്യമായ സൗന്ദര്യം
, നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ
കഥ പറയുന്ന ഇടയ്ക്കല്‍ ഗുഹ,
ശാന്തസുന്ദരമായ
പൂക്കോടു തടാകം.
ഏറെയുണ്ട് കാണാന്‍
ഇവിടെ.
വയനാടിനെ
കുറിച്ച് ഒരല്പം.......
1980,
നവമ്പര്‍ ഒന്നാം
തിയതി കേരളത്തിലെ 12-മത്
ജില്ല ആയാണ് വയനാട് പിറവി
കൊള്ളുന്നത്. പണ്ട്
മായക്ഷേത്ര എന്നറിയപ്പെട്ടിരുന്നു.
പിന്നീട് അത് ലോപിച്ച്
മയനാടും വയനാടും ആയി തീര്‍ന്നു.
ജില്ലയുടെ ഭൂരിഭാഗവും
വന പ്രദേശമായിരുന്നെങ്കിലും
ഇന്നത് ഏറെ ചുരുങ്ങിക്കഴിഞ്ഞു.
ചെമ്പറയാണ് ജില്ലയിലെ
ഏറ്റവും ഉയര്‍ന്ന മല.
പ്രധാന ജല സ്രോതസാകട്ടെ
കബനിയും. പനമരം,
മാനന്തവാടി,
കാളിന്ദി എന്നിങ്ങനെ
മൂന്ന് കൈവഴികളാണ് കബനിക്കുള്ളത്.
കല്‍പ്പറ്റയാണ്
ജില്ലയുടെ ആസ്ഥാനം.
പുരാതന സംസ്‌കാരം
കാത്തു സൂക്ഷിച്ചു നാഗരികതയുമായി
അകന്നു കഴിയുന്ന ആദിവാസികളെ
വയനാട്ടില്‍ ഇന്നും കാണാന്‍
കഴിയും.
ശൈത്യം
ഉച്ചസ്ഥായിലാണവിടെ എന്ന്
വയനാട്ടിലെ ഒരു സുഹ്യത്ത്
മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍
കമ്പിളി കുപ്പായം ആദ്യമേ
തന്നെ കരുതി. ഡിസംബര്‍
മുതല്‍ ഫെബ്രുവരി വരെയാണ്
ഇവിടെ തണുപ്പുകാലം.
ബൈനോക്കുലറും പിന്നെ
രണ്ടും ഷര്‍ട്ടും.
തയ്യാറെടുപ്പുകള്‍
ഇതില്‍ ഒതുങ്ങി.
കോഴിക്കോടേക്ക്........
എറണാകുളം
ജംഗ്ഷനില്‍ നിന്നും അതിരാവിലെയുള്ള
തീവണ്ടിക്കാണ് യാത്ര തുടങ്ങേണ്ടത്.
അതിനാല്‍ തലേ ദിവസം
തന്നെ സുഹ്യത്തും പത്രപ്രവര്‍ത്തകനുമായ
സന്ദീപിന്റെ ഫ്‌ളാറ്റില്‍
അഭയം തേടി. രാവിലെ
6.50 നുള്ള
ഇന്റര്‍സിറ്റി എകസ്പ്രസില്‍
കോഴിക്കോട് വരെ.
ടിക്കറ്റ് എടുത്തു
വച്ചോളാം എന്ന് ദിപിന്‍
ഏറ്റിട്ടുണ്ട്.
സലിം
അലിയെപ്പോലെ അറിയപ്പെടുന്ന
ഒരു പക്ഷി നിരീക്ഷകന്‍
ആകണമെന്നാണ് ദിപിന്റെ ആഗ്രഹം.
സര്‍വ്വ പക്ഷികളുടെ
ആഗലേയ നാമങ്ങളും അദ്ദേഹത്തിന്
കാണാപ്പാടം. മാക്ബി
റോബിന്‍ എന്നിങ്ങനെയുള്ള
പേരുകള്‍ ഇടയ്ക്കിടെ
ഉച്ചരിക്കുമെങ്കിലും ആള്
നിരുപദ്രവകാരിയാണ്.
ഇത്തവണത്തെ
യാത്ര വയനാട്ടിലേക്കാവട്ടെ
എന്നു നിര്‍ദ്ദേശിച്ചത്
ദിപിനാണ്. സന്ദീപും
മറ്റൊരു സുഹ്യത്ത് ജയിംസും
ആവേശത്തോടെ പിന്തുണച്ചെങ്കിലും
അവസാന നിമിഷം കാലുവാരി.
അവശേഷിച്ചത്
സഹപ്രവര്‍ത്തകരായ അനൂപും
അനീഷും ഉണ്ണിക്യഷ്ണനും
ദിപിനും.
റെയില്‍വേ
സ്റ്റേഷനിലേക്ക്..
അതിരാവിലെ സന്ദിപ്
എന്നെ അദ്ദേഹത്തിന്റെ
ഇരുചക്രവാഹനത്തില്‍ എറണാകുളം
സൗത്ത് റെയില്‍വേസ്റ്റേഷനില്‍
എത്തിച്ചു. അടുത്തുള്ള
ഹോട്ടലില്‍ നിന്ന് ഞങ്ങള്‍
ഓരോ കാലി ചായ കൂടിച്ചു ശരീരം
ചൂടാക്കി. ഏഴാം
നമ്പര്‍ ബോഗിയില്‍ ബാക്കിയുള്ളവര്‍
നേരത്തെ തന്നെ എത്തിയിട്ടുണ്ട്.
അങ്ങോട്ടേക്ക്
എന്തായാലും ഇല്ലെന്ന് സന്ദീപ്.
കാലു വാരിയതു കാരണം
വന്നാല്‍ ശരിയാവില്ലെന്ന്
പറഞ്ഞ് സന്ദീപ് തിരികെപ്പോയി.
ഞാന്‍ ട്രെയിന്‍
ലക്ഷ്യമാക്കി ആഞ്ഞ് നടന്നു.
ആകെ മൂടിപ്പുതച്ച്
തണുപ്പിനെ വെല്ലുവിളിച്ച്
നാല് ആള്‍രുപങ്ങള്‍.
ആറു മണിക്കു തന്നെ
എല്ലാവരും എത്തിയിരുന്നു.
തീവണ്ടി ഏതാണ്ട്
നിറഞ്ഞു കഴിഞ്ഞിരുന്നെങ്കിലും
സീറ്റ് പിടിച്ചിട്ടിരുന്നത്
കൊണ്ട് ബുദ്ധിമുട്ടേണ്ടി
വന്നില്ല.
യാത്രപ്പുറപ്പെടാന്‍
ഇനിയും അരമണിക്കുര്‍
കൂടിയുണ്ട്.
കോഴിക്കോട്ടേക്ക്...........
കയ്യില്‍
കരുതിയുരുന്ന ക്യാമറ എടുത്തു
ഞാനും ദിപിനും തയ്യാറായി.
സോണിയുടെ സൈബര്‍
ഷോട്ട് ആണ് എന്റെ കൈയ്യില്‍,
ദിപിന്റെ കാനണിന്റെ
ഒരു സ്റ്റെഡി ഷോട്ടും.
ക്യത്യം 6.50
നു തന്നെ തീവണ്ടിക്കു
ജീവന്‍ വച്ചു.
ജനാലയ്ക്കലരുകില്‍
ഇരുന്ന അനൂപിന്റെ കൈയ്യിലേക്കു
ഞാന്‍ ക്യാമറ കൈമാറി.
അനീഷ് നേരത്തെ തന്നെ
ഉറങ്ങി. രാത്രി
ഉറങ്ങാതെയിരുന്നു ജോലി
ചെയ്തതിന്റെ ക്ഷീണം.
അധികം വൈകാതെ ഞങ്ങളും
മയങ്ങി. കോഴിക്കോട്
എത്താറായപ്പോഴാണ് കണ്ണു
തുറന്നത്.
റെയില്‍വേയുടെ
കാര്യക്ഷമതയ്ക്കു നന്ദി.
കോഴിക്കോട് എത്തിയത്
ഒരു മണിക്കുര്‍ വൈകി.
ഇനിയുള്ള യാത്ര
ബസിലാണ്. അന്വേഷിച്ചപ്പോള്‍
കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡിലാണ്
പോകേണ്ടതെന്ന് മനസിലായി.
ഒരു കിലോമീറ്ററിലേറെ
ദൂരം. നട്ടുച്ച
നേരമായതിനാല്‍ ഓട്ടോറിക്ഷയെ
ആശ്രയിക്കാന്‍ തീരുമാനിച്ചു.
രണ്ട് ഓട്ടോറിക്ഷകളിലായി
ഒരുമിച്ചാണ് യാത്ര തിരിച്ചതെങ്കിലും
ഞങ്ങള്‍ രണ്ട് സ്ഥലത്തെത്തി.
മൂന്ന് പേര്‍ പുതിയ
സ്റ്റാന്‍ഡിലും ശേഷിക്കുന്നവര്‍
പണിപൂര്‍ത്തിയാകാത്ത
ട്രാന്‍സ്‌പോര്‍ട്ട്
സ്റ്റാന്‍ഡിലും.
അനൂപിനെ വിളിച്ചപ്പോള്‍
അവര്‍ സ്റ്റാന്‍ഡിനടുത്തുള്ള
‘കോര്‍ണര്‍’ ഹോട്ടലില്‍
ബിരിയാണി അകത്താക്കിക്കൊണ്ടു
കാത്തിരിക്കുവാണെന്ന് അറിയാന്‍
കഴിഞ്ഞു. അരഡസന്ഫോണ്
കാളുകള്‍ക്കു ശേഷം പരസ്പരം
കണ്ടെത്തിയപ്പോഴേക്കും 12.30
കഴിഞ്ഞു.
മാനന്തവാടിയിലേക്ക്..
ഒരുമണിയോടെ
മാനന്തവാടിയിലേക്കുള്ള
കെ.എസ്.ആര്‍.ടി.സി
ബസില്‍ ഇടം പിടിച്ചു.
ഏകദേശം രണ്ട്
മണിക്കുര്‍ യാത്രയാണ് കോഴിക്കോടു
നിന്ന് മാനന്തവാടിക്ക്.
കബനി നദിയുടെ
കൈവഴികളിലൊന്നിന്റെ തീരത്ത്
സ്ഥിതിചെയ്യുന്ന കുറുവാ
ദ്വിപാണ് ഞങ്ങളുടെ ആദ്യ
ലക്ഷ്യം.
കുറുവയെക്കുറിച്ച്...........
ആപൂര്‍വ്വ
ഇനം പക്ഷികളുടേയും വിശേഷപ്പെട്ടയിനം
പച്ചമരുന്നുകളുടെയും
ഓര്‍ക്കിഡുകളുടെയും വന്‍
ശേഖരം കുറുവാ ദ്വീപിന്റെ
പ്രത്യേകതയാണ്.
ഏകദേശം 950
ഏക്കറില്‍ പരന്നു
കിടക്കുന്ന ദ്വീപസമുഹം
ആധൂനീകതയില്‍ നിന്ന് അകന്ന്
സമാധാനം കാംക്ഷിക്കുന്നവര്‍ക്കുള്ള
പ്രക്യതിയുടെ സമ്മാനമാണ്.
കബനിയെ രണ്ടായി
വകഞ്ഞു മാറ്റിയാണ് കുറുവ
നിലകൊള്ളുന്നത്.
നദിജല നിരപ്പു
താഴുന്നതോടെ പ്രധാന ദ്വീപിന്
ചുറ്റുമായി നിരവധി ചെറു
ദ്വീപുകള്‍ ഉയര്‍ന്നു വരും.
വയനാടന്‍
ചുരത്തിലുടെ.............
വിശ്വപ്രസിദ്ധമായ
വയനാടന്‍ ചുരത്തിലൂടെയുള്ള
യാത്ര ത്രസിപ്പിക്കുന്ന
അനുഭവമായിരുന്നു.
ചെങ്കുത്തായ
മലനിരകളിലുടെ വെട്ടിയ
വഴിത്താരകളിലൂടെ വാഹനങ്ങള്‍
കളിപ്പാട്ടം കണക്കെ ഇഴഞ്ഞു
നീങ്ങുന്നത് ബസിന്റെ ജനാലയിലൂടെ
കാണാം. ഒരല്പം
പിഴച്ചാല്‍ ഹെയര്‍ പിന്‍
വളവുകളിലുടെ യാത്ര അവസാനിക്കുന്നത്
അഗാധമായ കൊക്കയിലായിരിക്കും.
അതുകൊണ്ടു തന്നെ
വളരെ ശ്രദ്ധിച്ചും പതുക്കയുമാണ്
ഡ്രൈവര്‍ ബസ് ഓടിക്കുന്നത്.
തണുപ്പ് അരിച്ചരിച്ച്
എത്തുന്നുണ്ട്.
ചെവിയടഞ്ഞു.
തലയ്ക്കു നേരിയ
ഭാരം. മര്‍ദ്ധ
വ്യത്യാസം അനുഭവപ്പെട്ടു
തുടങ്ങി. രക്ഷപെടാന്‍
ഒന്നു മയങ്ങി.
മാനന്തവാടി എത്തിയത്
അറിഞ്ഞില്ല.
മാനന്തവാടി..
മാനന്തവാടി
വലിയ ഒരു ടൗണ്‍ ആണ്.
നിരവധി വ്യാപാര
സ്ഥാപനങ്ങളും സര്‍ക്കാര്‍
സ്ഥാപനങ്ങളും ഒക്കെയുള്ള
ടൗണ്‍. പണത്തിനായി
എറ്റി. എം
തേടിയ ഞങ്ങള്‍ക്ക് അധികം
മെനക്കെടാതെ ഒരെണ്ണം
കണ്ടെത്താനായി.
നീണ്ട ക്യു.
സ്ത്രികളും കുട്ടികളും
ഒക്കെയുണ്ട് ക്യൂവില്‍.
നേരാവണ്ണം
ഉപയോഗിക്കാനറിയാത്തതിനാല്‍
ഏറെ സമയം എടുത്താണ് ഒരോരുത്തരം
പണം പിന്‍വലിക്കുന്നത്.
ജീപ്പ്
യാത്ര......
മാനന്തവാടിയില്‍
നിന്ന് 17 കി.മി.
യാണ് കുറുവയിലേക്കുള്ള
ദൂരം. 200 രൂപയ്ക്കു
വരാമെന്ന് ഒരു ജീപ്പ് ഡ്രൈവര്‍
ഏറ്റു. കയറാന്‍
തുടങ്ങുമ്പോഴേക്കും 100
രൂപ കൂടെ വേണമെന്നായി.
ഇനിയും വാക്കു
മാറില്ല എന്ന ഉറപ്പിന്‍ മേല്‍
ഞങ്ങള്‍ അതില്‍ കയറി.
പ്രധാന റോഡ് ഉന്നത
നിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും
കുറുവയിലേക്കുള്ള ചെറിയ റോഡ്
തകര്‍ന്ന് നാമാവശേഷമായ
നിലയിലാണ്. ജീപ്പ്
തന്നെ വളരെ ബുദ്ധിമുട്ടിയാണ്
അതിലൂടെ ഓടുന്നത്.
ദിവസം 5000-ല്‍
അധികം വിനോദസഞ്ചാരികള്‍
ഇതിലുടെ യാത്രചെയ്യുന്നുണ്ട്
എന്നു കൂടി ഓര്‍ക്കുക.
വഴിക്ക് ചില ചെറിയ
കടകളും നാടന്‍ ഹോട്ടലുകളും
ഉണ്ടെന്നതൊഴിച്ചാല്‍ തികച്ചും
വിജനമാണിവിടം. സൈന്‍
ബോര്‍ഡുകള്‍ ഉണ്ടെങ്കിലും
നിറം മങ്ങി കാണാനാവാത്ത
നിലയിലാണ്. ബസ്
റൂട്ടാണെങ്കിലും ഏതാനം ചില
ബസ്സുകള്‍ മാത്രമേ ഇതു
വഴിയുള്ളു.
കുറുവ............
കുറുവയില്‍
ഞങ്ങള്‍ എത്തിയപ്പോഴേക്കും
വൈകുന്നേരം 4.30
കഴിഞ്ഞു.
റസ്റ്റ് ഹൗസില്‍
എത്തിയ പ്പോഴാണറിഞ്ഞത് കാട്ടാന
ഇറങ്ങിയതിനാല്‍ ഇന്ന് പ്രവേശനം
അനുവദിച്ചിട്ടില്ല എന്ന്.
നിരവധിപ്പേര്‍
നിരാശരായി മടങ്ങുന്നുണ്ടായിരുന്നു.
ചിലര്‍ ആന എപ്പോള്‍
കാടു കയറും എന്നു ഉദ്യേഗസ്ഥരോടു
ചോദിക്കുന്നുണ്ടായിരുന്നു.
“അത് ആനയ്‌ക്കേ
അറിയു,” എന്ന്
മറുപടി. ഞങ്ങള്‍
ഏതായാലും കുറുവയില്‍ തങ്ങാന്‍
തീരുമാനിച്ചു.
ടിക്കറ്റ്
നിരക്ക്..
വൈകിട്ട്
3.30യ്ക്കു
മുമ്പ് എത്തിയില്ലെങ്കില്‍
ദ്വിപിലേക്കു പ്രവേശനം
ലഭിക്കില്ല. വൈകുന്നേരം
4.30 നു
തിരികെ ഇറങ്ങുകയും വേണം.
ദ്വീപിലേക്ക്
കടക്കാന്‍ ചങ്ങാടവും ബോട്ടും
ലഭ്യമാണ്. ആളൊന്നുക്ക്
10 രൂപയാണ്
ചാര്‍ജ്. ക്യാമറ
കരുതിയിട്ടുണ്ടെങ്കില്‍ 30
രൂപ അധികം നല്‍കണം.
കാടിനെ അടുത്തറിയണം
എന്നുള്ളവര്‍ക്ക് വേണമെങ്കില്‍
ദ്വീപിനുള്ളില്‍ ഏറുമാടത്തില്‍
താമസിക്കാവുന്നതാണ്.
750 രൂപയ്ക്കു മുകളിലാവും
ഫീസ്.
ഞങ്ങള്‍
താമസ സൗകര്യം ഏര്‍പ്പാടുചെയ്തിരുന്നത്
ഡി.റ്റി.പി.സിയുടെ
റസ്റ്റ് ഹൗസിലാണ്.
ദ്വീപിന് തൊട്ടടുത്താണിത്.
റസ്റ്റ് ഹൗസിന്റെ
മട്ടുപ്പാവില്‍ നിന്നാല്‍
ദ്വീപിനെയും ചുറ്റി ഒഴുകുന്ന
കബനിയെയും കണ്‍ കുളിര്‍ക്കെ
കാണാം. ദിവസ
വാടക 900 രൂപയാണ്.
ഭക്ഷണം നേരത്തെ
പറഞ്ഞില്ലെങ്കില്‍ കിട്ടുകയില്ല.
ആറ് മണിയോടെ
പ്രദേശവാസികള്‍ കടകളടച്ച്
പോകും. രാത്രി
ആനയിറങ്ങുമെന്നതിനാല്‍
മാനന്തവാടിയിലേക്ക് പോകാനുമാകില്ല.
കൂടി ആലോചനകള്‍ക്ക്
ശേഷം റസ്റ്റ്ഹൗസ് ജീവനക്കാര്‍
ഞങ്ങള്‍ക്ക് അവസാനം ചപ്പാത്തിയും
മുട്ടക്കറിയും ഉണ്ടാക്കിത്തരാം
എന്നേറ്റു.
കബനിയില്‍
ഒരല്പനേരം.............
ആറു
മണിയോടെ കുറുവാദ്വിപില്‍
ഞങ്ങള്‍ അഞ്ച് പേര്‍ മാത്രം
ശേഷിച്ചു. തണുപ്പ്
ഏറിക്കൊണ്ടിരുന്നു.
തണുത്ത വെള്ളത്തില്‍
മുങ്ങി കുളിക്കാന്‍ വേണ്ടി
ഞങ്ങള്‍ കബനിയിലേക്ക് നടന്നു.
ശാന്തമായി അന്തരീക്ഷം.
ആന ഇറങ്ങിയത്
നന്നായെന്ന് തോന്നി.
കാറ്റിന്റെ തലോടല്‍
ഏറ്റ് മധുചഷകങ്ങളുമായി ഞങ്ങള്‍
അല്പനേരം പ്രക്യതിയോട്
സൊറപറഞ്ഞ് കബനിയുടെ തീരത്ത്
ഇരുന്നു. നേരം
ഇരുട്ടി തുടങ്ങി.
നദിയിലേക്ക് ഒരല്പം
നടന്നു കയറി ഒരു പാറപ്പുറത്താണ്
ഞങ്ങളുടെ ഇരിപ്പ്.
ചില ഇടങ്ങളില്‍
പാറയ്ക്ക് വഴുക്കലുണ്ടെങ്കിലും
ആഴമില്ലാത്തതിനാല്‍ നടക്കാന്‍
ബുദ്ധിമുട്ടില്ല.
പരസ്പരം ഫോട്ടോയെടുത്ത്
അല്‍പ്പസമയം ചിലവിട്ടപ്പോഴേക്കും
കാവല്‍ക്കാരെത്തി ആനവീണ്ടും
ഇറങ്ങിയുട്ടുണ്ടെന്ന്
മുന്നറിയിപ്പ്.
അവര്‍ തെളിച്ചു
തന്ന ടോര്‍ച്ച് ലൈറ്റിന്റെ
വെളിച്ചത്തില്‍ ഞങ്ങള്‍
റസ്റ്റ് ഹൗസിനടുത്തുള്ള
കടവിലേക്കു പിന്‍വാങ്ങി.
കൂട്ടത്തില്‍
പലരുടെയും കാലുകള്‍ നിലയില്ലാ
കയത്തില്‍ എന്നപോലെ
തുഴയുന്നുണ്ടായിരുന്നു.
ബോട്ട്
യാര്‍ഡിലെ കോണ്‍ക്രീറ്റ്
പാകിയ പടിക്കെട്ടുകളില്‍
ഞങ്ങള്‍ ഇരുന്നു.
നേരിയ നിലാവേ
ഉള്ളുവെങ്കിലും നക്ഷത്രങ്ങള്‍
വാരി വിതറിയ ആകാശത്തിന്റെ
സൗന്ദര്യം ഞങ്ങളെ ഭ്രമിപ്പിച്ചു.
നനു നനുത്ത നിലാവിന്റെ
ലഹരിയില്‍ മൂളിപ്പാട്ട്
ഉച്ചസ്ഥായിലേക്കു കടന്നു.
അല്പ സമയത്തിനുള്ളില്‍
തന്നെ വിശപ്പ് ഉദരത്തെ കാര്‍ന്നു
തിന്നാന്‍ തുടങ്ങി.
റസ്റ്റ് ഹൗസ്
ജീവനക്കാര്‍ ചപ്പാത്തി
മുട്ടക്കറിയും തയ്യാറാക്കിയിട്ടു
ണ്ടായിരുന്നു.
തണുപ്പ് അസഹ്യമായതിനാല്‍
റൂമിലേക്ക് മടങ്ങാന്‍
തീരുമാനിച്ച് ഞങ്ങള്‍
എഴുന്നേറ്റു. താഴെ
റസ്റ്റ് ഹൗസ് ജീവനക്കാര്‍
കരിയിലകള്‍ കൂട്ടിയിട്ട്
കത്തിക്കുന്നുണ്ടായിരുന്നു.
ഭക്ഷണത്തിനു ശേഷം
അല്പം സമയം ഞങ്ങള്‍ അല്പം
നേരം അവിടെ കൈകാലുകള്‍
ചൂടുപിടിപ്പിച്ചു.
കുറച്ചു മാറി
കടവിനപ്പുറത്ത് നാട്ടുകാരിലൊരാള്‍
മീന്‍ പിടിക്കുന്നുണ്ട്.
ദിപിന്‍ മെല്ലെ
അങ്ങോട്ടേക്കു നടന്നു.
കൂര്‍ക്കം
വലി..
കണ്ണുകള്‍ക്ക്
ഭാരം അനുഭവപ്പെട്ടു തുടങ്ങിയതിനാല്‍
ഞാനും അനൂപും മുറിയിലേക്കു
നടന്നു. കിടന്നതും
അനുപ് കൂര്‍ക്കം വലി തുടങ്ങി.
അനവരെ പേടിച്ചോടുന്ന
ശബ്ദം. കുറച്ചു
സമയം കാത്തിരുന്നെങ്കിലും
ഒടുവില്‍ നിര്‍ത്തലില്ലാതെയുള്ള
കൂര്‍ക്കവലിയില്‍ ഉറക്കം
നഷ്ടപ്പെട്ട് ഞാന്‍ മുറിക്കു
പുറത്തിറങ്ങി.
മട്ടുപ്പാവില്‍
രണ്ട് പേര്‍ക്ക് സുഖമായി
കിടക്കാം. കനത്ത
തണുപ്പു ണ്ടായിരുന്നതിനാല്‍
കമ്പിളിയില്‍ ദേഹമാസകലം
മൂടിപ്പുതച്ച് അവിടെ ഉറങ്ങാന്‍
കിടന്നു. രാത്രിയില്‍
എപ്പോഴോ ഉണര്‍ന്നപ്പോള്‍
എനിക്കു കൂട്ടായി ദിപിനും
തൊട്ടപ്പുറത്തു സ്ഥാനം
പിടിച്ചതായി കണ്ടു.
മുറിക്കുള്ളില്‍
കോലാഹലം ആപ്പോഴും നിലച്ചിരുന്നില്ല.
തണുപ്പ് അസഹ്യമായതോടെ
രാവിലെ അഞ്ചരയോടെ ഉറക്കം
അവസാനിപ്പിച്ചു.
മഞ്ഞ് മൂടിപ്പുതച്ചു
കിടക്കുന്ന നദീതീരത്തിലുടെ
അല്പ ദൂരം നടന്നു.
തുറന്നിരുന്ന ചെറിയ
ചായക്കടയില്‍ നിന്നു ചൂടു
ചായ ഒരു കവിള്‍ കഴിച്ചപ്പോള്‍
അല്പം ആശ്വാസം തോന്നി.
കാട്ടാനകള്‍
ഇപ്പോഴും ദ്വിപില്‍ തന്നെ
ചുറ്റിയടിക്കുന്നുണ്ടെന്ന്
ചായക്കടക്കാരന്‍ പറഞ്ഞറിഞ്ഞു.
പത്തു വര്‍ഷത്തില്‍
ഇതാദ്യമാണത്രേ കുറുവയില്‍
ആനയിറങ്ങുന്നത്.
കഷ്ടകാലം അല്ലാതെന്തു
പറയാന്‍. രാവിലെ
പത്തു മണിയോടെ ദ്വിപിലേക്കു
പ്രവേശനം ലഭിക്കില്ലെന്നുറപ്പായി.
ഒടുവില്‍ കുറുവായില്‍
നിന്ന് യാത്ര തുടരാന്‍ ഞങ്ങള്‍
തീരുമാനിച്ചു.
അടുത്ത ലക്ഷ്യം
മീന്‍ മുട്ടി വെള്ളച്ചാട്ടമാണ്.
ഇവിടെ നിന്നും
ഏകദേശം 50 കി.മി
അകലെയാണ് മീന്‍ മുട്ടി.
കുറുവ വിടും മുമ്പ്
സമീപത്തെ കടകയില്‍ നിന്ന്
നല്ലയിനം തെയിലയും ചെറുതേനും
കുറച്ചു വാങ്ങി.
അരക്കിലേ ചെറു
തേനിന് 175 രൂപയാണ്
വില. തെയിലയുടെ
വില 50 രൂപ
മുതല്‍.
മീന്‍മൂട്ടിയിലേക്ക്..
അടുത്ത
കവലിയില്‍ നിന്ന് ബസ് കിട്ടും
എന്ന് റസ്റ്റ് ഹൗസ് മാനേജര്‍
പറഞ്ഞു. കിഴക്കാം
തുക്കായ വഴിയിലൂടെ ഏകദേശം
ഒരു കിലോമീറ്റര്‍
നടന്നെത്തിയപ്പോഴാണറിയുന്നത്
ആകെയുണ്ടായിരുന്ന ബസ്
കേടായിക്കിടക്കുകയാണെന്ന്.
കുറച്ച് നടന്നപ്പോള്‍
പാല്‍വെളിച്ചം എന്നൊരു
കവലയിലെത്തി. അതു
വഴി കടന്നു വന്ന ഓട്ടോക്കാരന്‍
200 രൂപയ്ക്കു
മാനന്തവാടിയില്‍ എത്തിക്കാം
എന്നേറ്റു. കൂണ്ടും
കൂഴിയും നിറഞ്ഞ റോഡിലൂടെയുള്ള
യാത്ര നടുവൊടിച്ചു.
ഇവിടെനിന്നും
കല്‍പ്പറ്റ എത്തണം.
തുടര്‍ന്ന് അവിടെനിന്നും
മീന്‍മുട്ടി.
കല്‍പ്പറ്റയില്‍
നിന്നും 29 കി.മി.
യാണ് മീന്‍
മുട്ടിക്ക്.
കാട്ടിലുടെ..
വയനാട്ടിലെ
ഏറ്റവും വലുതും ആകര്‍ഷകവുമായ
വെള്ളച്ചാട്ടമാണ് മീന്‍മുട്ടി.
മൂന്ന് ഘട്ടങ്ങളിലായി
പതിക്കുന്ന വെള്ളച്ചാട്ടത്തിന്
300 മീറ്ററിലധികം
ഉയരമുണ്ട്. നിബിഡ
വനത്തിലുടെ 2.30 കി.മി.
നടന്നു കയറിയാല്‍
മാത്രമേ വെള്ളച്ചാട്ടത്തിനടുത്ത്
എത്തുകയുള്ളു. പാത
തികച്ചും ദുര്‍ഘടവും അപകടം
നിറഞ്ഞതുമാണ്.
കുത്തനെയുള്ള
കയറ്റിറക്കങ്ങള്‍ ശരീരത്തെ
അങ്ങേയറ്റം ക്ഷീണിപ്പിക്കും.
എന്നാല്‍ ഈ ക്ഷീണമെല്ലാം
കൂറ്റന്‍ പാറയില്‍ തട്ടിത്തെറിച്ച്
പാല്‍ വര്‍ണ്ണത്തില്‍ താഴേക്കു
പതിക്കുന്ന വെള്ളച്ചാട്ടത്തിനടുത്ത്
എത്തുമ്പോള്‍ അപ്രത്യക്ഷമാകും.
പത്തു പേരടങ്ങുന്ന
സംഘത്തിനു 300 രൂപയാണ്
പ്രവേശന ഫീസ്.
പ്ലാസ്റ്റിക്
കുപ്പികള്‍ കൈവശം ഉണ്ടെങ്കില്‍
100 രൂപ
അധികം നല്‍കേണ്ടി വരും.
അത് തിരികെ കിട്ടും
പ്ലാസ്റ്റിക് മാലിന്യം
എവിടെയും വലിച്ചെറുഞ്ഞില്ലെങ്കില്‍.
മീന്‍ മൂട്ടിയെ
പ്ലാസ്റ്റിക്കില്‍ നിന്നു
രക്ഷിക്കാനാണ്
ഇത്.
കാപ്പിത്തോട്ടങ്ങള്‍ക്കിടയിലൂടെ
ബേസിലിനൊപ്പം..
ഞങ്ങള്‍ക്ക്
ഗൈഡായി ബേസില്‍ എന്ന പ്ലസ്
വണ്‍ വിദ്യാര്‍ഥിയാണ് എത്തിയത്.
ദിവസം കുറഞ്ഞത്
മൂന്ന് തവണ ബേസില്‍ മല കയറി
ഇറങ്ങും. പാര്‍ട്ടൈമറായി
ജോലി നോക്കുന്ന ബേസില്‍ ശനിയും
ഞായറും മാത്രമേ മീന്‍ മുട്ടിയില്‍
വിനോദ സഞ്ചാരികളെ സഹായിക്കാന്‍
എത്തുകയുള്ളു.
ബേസിലിന്റെ സഹോദരനും
ഇവിടെ ജോലി
നോക്കുന്നുണ്ട്.
കാപ്പിത്തോട്ട ങ്ങള്‍ക്കിടയിലുടെ
ഞങ്ങളെയും തെളിച്ചു കൊണ്ട്
ബേസില്‍ നടന്നു തുടങ്ങി.
അനായാസേന നടന്നു
നീങ്ങുന്ന ബേസിലിനൊപ്പ
എത്താന്‍ പക്ഷേ ഞങ്ങള്‍ക്ക്
പലപ്പോഴും കഴിഞ്ഞില്ല.
വഴിക്ക് തെലുങ്കും
കന്നടയും ഉള്‍പ്പെടെയുള്ള
ഭാഷകള്‍ സംസാരിക്കുന്ന നിരവധി
സഞ്ചാരികളെ കണ്ടുമുട്ടി.
നടന്നു
ക്ഷീണിക്കുമ്പോള്‍ വിശ്രമിക്കാന്‍
ഇടത്താവളങ്ങളുണ്ട്.
വടങ്ങളില്‍ തൂങ്ങിയും
പാറക്കല്ലുകള്‍ ചാടിക്കടന്നുമുള്ള
യാത്ര ശ്രമകരമായ ഒരു ദൗത്യമായി.
പുലി,
കരടി,
മാന്‍ തുടങ്ങിയ
മ്യഗങ്ങള്‍ ഇവിടെയുണ്ടെന്ന്
ബേസില്‍ കാല്‍ കുത്താനുള്ള
സ്ഥലം മാത്രമാണ് പലയിടങ്ങളിലും
ഉള്ളത്. വഴിയില്‍
നടക്കാനാവാതെ തളര്‍ന്നു
കിടക്കുന്ന ഒരു സ്ത്രിയെയും
അവരെ പരിചരിക്കുന്ന ഗാര്‍ഡുമാരെയും
കണ്ടു. അവര്‍
ഏതായാലും ഇനി മുന്നോട്ടില്ല
എന്നു പറഞ്ഞു. 22
ഗാര്‍ഡുമാരാണ്
മീന്‍ മുട്ടിയില്‍ സുരക്ഷാ
ജോലിക്കുള്ളത്.
വെള്ളച്ചാട്ടം..
ഏകദേശം
രണ്ടു മണിക്കുറെടുത്തു
വെള്ളച്ചാട്ടത്തി നടുത്തെത്താന്.
സ്ഥടികം പോലെ തെളിഞ്ഞ
തണുത്ത വെള്ളത്തില്‍
മുങ്ങിയുര്‍ന്നപ്പോഴേക്കും
ക്ഷീണമെല്ലാം അകന്നു.
നീന്തലറിയാത്തതിനാല്‍
വെള്ളത്തില്‍ അധിക സമയം
ചെലവിട്ടില്ല. പല
തവണ തെന്നിയതു കൊണ്ടാവണം
അനൂപ് കരക്കിരുന്നു
വെള്ളച്ചാട്ടത്തിന്റെ
സൗന്ദര്യം ആസ്വദിച്ചു.
അരമണിക്കുര്‍
വിശ്രമത്തിനു ശേഷം ഞങ്ങള്‍
തിരികെ മലകയറാന്‍ തയ്യാറായി.
താഴേക്കു 1.30
കി.മി.യും
മുകളിലേക്കു 1
കി.മി.യുമാണ്
ദൂരം. മുകളില്‍
ചെക്‌പോസ്റ്റിനടുത്തെത്തിയപ്പോള്‍
5.00 മണിയായി.
നല്ല തണുത്ത സംഭാരം
അവിടെ വില്‍പ്പനയ്ക്കു
വച്ചിട്ടുണ്ട്. 20
രൂപയാണ് വില.
ചോക്കലേറ്റ്
ടി..
കുറുവയിലെ
പ്പോലെ തന്നെ റോഡരുകിലെ ചെറിയ
കടകളില്‍ സമിപത്തെ തോട്ടങ്ങളില്‍
നിന്നുള്ള തെയില വില്‍പ്പനയ്ക്കു
എത്തിച്ചിട്ടുണ്ട്.
പല രുചികളിലുള്ള
തെയില ലഭ്യമാണ്.
ചേകലേറ്റ്,
വാനില,
കാര്‍ഡമം,
മസാല തുടങ്ങിയ
രുചികളും ഇല തെയില,
ഗ്രീന്‍ ടി തുടങ്ങിയ
വകഭേദങ്ങളും ലഭ്യമാണ് 50
മുതല്‍ 30
രൂപ വരെയാണ് വില.
നെസലെ,
ഹാരിസണ്‍ മലയാളം
തുടങ്ങി നിരവധി ടി എസ്റ്റേറ്റുകള്‍
ഇവിടെയുണ്ട്.
ഊട്ടിയിലേക്ക്
ഇവിടെ നിന്ന് 70
കി.മി.
ദൂരം മാത്രമാണുള്ളത്.
നാട്ടുകാര്‍ തെയില
കൊണ്ടു വരുന്നത് ഗൂഡല്ലൂരില്‍
നിന്നാണ്.
കടനടത്തുന്നത്
ഏകദേശം 50 വയസ്
തേന്നിക്കുന്ന ഒരു സ്ത്രിയാണ്.
മീന്‍മുട്ടിയില്‍
എത്തിയിട്ട് 30
വര്‍ഷത്തിലേറെയായെന്ന്
അവര്‍ പറഞ്ഞു. ഒരു
മകന്‍ വിദേശത്താണ്.
മറ്റൊരു മകന്‍
കൊച്ചിയിലെ വിഗാ ലാന്‍ഡില്‍
ഗാര്‍ഡായിരുന്നു.
അവിടുത്തെ കഷ്ടപ്പാടുകള്‍
സഹിക്കാനാവാതെ തിരികെ പോന്നു.
സംസാരിച്ചിരിക്കെ
ഒരു ഓട്ടോ എത്തി.
അതില്‍ കയറി ഞങ്ങള്‍
തൊട്ടടുത്ത ജംഗ്ഷനില്‍ ഇറങ്ങി.
അവിടെ നിന്നു
കല്‍പ്പറ്റയിലേക്കുള്ള
ബസില്‍ കയറി.
കല്‍പ്പറ്റയില്‍
എത്തിയപ്പോഴേക്കും രാത്രി
8.00 മണിയോടടുത്തു.
അടുത്തുള്ള ഹോട്ടലില്‍
നിന്നും ഭക്ഷണം കഴിച്ചു.
വീണ്ടും ബസ് കാത്തു
നില്‍പ്പായി. അധിക
നേരം കഴിയുന്നതിനു മുമ്പ്
കോഴിക്കോട്ടേക്കുള്ള ഒരു
ബസില്‍ ഞങ്ങള്‍ സ്ഥാനം
പിടിച്ചു.
കോഴിക്കോട്..
രാത്രി
10.30 യോടെ
കോഴിക്കോട്ടെത്തി.
സ്റ്റാന്‍ഡില്‍
ഉല്‍സവത്തിനുള്ള ആളുണ്ട്.
തകരപ്പാട്ട കൊണ്ടു
മറച്ച താത്കാലിക ഷെഢിലാണ്
കെ.എസ്.ആര്‍.ടി.സി.
സ്റ്റേഷന്‍
പ്രവര്‍ത്തിക്കുന്നത്.
എറണാകുളത്തേക്കുള്ള
ബസിലൊക്കെ വന്‍ തിരക്ക്.
ചുരുക്കം ചില ബസുകളേ
സ്റ്റാന്‍ഡില്‍ പാര്‍ക്കു
ചെയ്തിട്ടുള്ളു.
സ്ത്രികളും
കൂട്ടികളുമൊക്ക് ബസ് കാത്തു
നില്‍ക്കുന്നുണ്ടായിരുന്നു.
ഒരു പോലിസ് ജീപ്പ്
ആളുകള്‍ക്കിടയിലുടെ പതുക്കെ
ഉരുണ്ടു നീങ്ങുന്നുണ്ട്.
എറണാകുളത്തേക്ക്.......
സീറ്റ്
റിസര്‍വ് ചെയ്യാനുള്ള ക്യൂവില്‍
നിന്ന് ഒടുവില്‍ 12.30
നുള്ള എറണാകുളം
ഫാസ്റ്റ് പാസഞ്ചറില്‍
ഞങ്ങള്‍ക്ക് ഇടം ലഭിച്ചു.
അല്പം സമയം കൊണ്ടു
തന്നെ ബസ് നിറഞ്ഞു.
പുറപ്പെട്ട ഉടന്‍
ബസ് ഡ്രൈവര്‍ക്ക് ശല്യവുമായി
ഒരു കള്ളു കുടിയന്‍ എത്തി.
പോലീസ് ജീപ്പിനടുത്ത്
ബസ് നിര്‍ത്തിയപ്പോള്‍ ഒന്നു
പിന്‍വാങ്ങിയെങ്കിലും
പുള്ളിക്കാരന്‍ ഡ്രൈവറെ
ശല്യം ചെയ്യുന്ന പണി വീണ്ടും
തുടര്‍ന്നു. ഒടുവില്‍
കണ്ടക്ടര്‍ എത്തിയപ്പോഴേക്കും
ഈ ബസില്‍ യാത്ര ചെയ്യാന്‍
താത്പര്യം ഇല്ലെന്നായി.
അടുത്ത സ്റ്റോപ്പില്‍
അയാളെ ബലമായി ഇറക്കിവിട്ട്
ബസ് വീണ്ടും യാത്ര
തുടര്‍ന്നു.
എറണാകുളത്തെത്താന്‍
സമയം ഏറെയുണ്ട്.
അല്പം സമയം പുറത്തേക്കു
നോക്കി ഇരുന്നെങ്കിലും എപ്പോഴോ
മയങ്ങി. ഉണര്‍ന്നപ്പോള്‍
സമയം രാവിലെ 4.30.
രാവിലെ 5.00
മണിയോടെ ബസ് എറണാകുളം
സ്റ്റാന്‍ഡില്‍ എത്തിച്ചേര്‍ന്നു.
രണ്ടു
ദിവസം നീണ്ടു സംഭവബഹുലമായ
യാത്രയ്ക്ക് അങ്ങനെ പരിസമാപ്തി
കുറിച്ചു. ഇനിയും
ഏറെ കാണുവാനുണ്ട് വയനാട്ടില്‍.
കേരളിയ വാസ്തു
കലയുടെ നേര്‍ക്കാഴ്ചയായ
തിരുനെല്ലി ക്ഷേത്രം,
ഇടയ്ക്കല്‍ ഗുഹ,
മുത്തങ്ങ,
ജൈനക്ഷേത്രം,
വളളിയൂര്‍ക്കാവ്,
വരംബട്ട മോസ്‌ക്,
പൂക്കോട് തടാകം,
പഴശ്ശി സ്മാരകം,
പക്ഷി പാതാളം,
സൂചിപ്പാറ,
കാന്തപ്പാറ എന്നിങ്ങനെ
പലതും.
അടുത്ത
അവസരത്തിനായി,
വീണ്ടുമൊരൊത്തു
ചേരലിനായി കാണാമെന്നു ഉറപ്പു
നല്‍കി ഞങ്ങള്‍ തത്കാലത്തേക്കു
യാത്ര പറഞ്ഞിറങ്ങി.